ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല
ദില്ലി: ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വോട്ടിന് വേണ്ടി കാശ് നൽകുന്ന തന്ത്രം ഇറക്കുകയാണ്. അരുണാചൽ പ്രദേശിൽ സിയാങ് ഗസ്റ്റ് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 1.8 കോടി രൂപ തിരഞ്ഞെടുപ്പ് നിരീക്ഷകരും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തെന്നും ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും സുർജേവാല പറഞ്ഞു. പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്ത് വിട്ടു.
ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു കോൺഗ്രസ് വക്താവിന്‍റെ പത്രസമ്മേളനം. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും സുർജേവാല പറഞ്ഞു. മോദിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് പണമെന്നും ഇത് എവിടെ നിന്നു വന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു. പണം പിടിച്ചത് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തിൽ നിന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഇന്നലെ രാത്രിയിലാണ് സിയിങ്ങ് ഗസ്റ്റ് ഹൗസിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് പണം പിടിച്ചത്. പണം പിടിച്ചെടുത്തായി അരുണാചൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരികരിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ റാലിയുടെ തിരിക്കിൽ ആയതിനാൽ കൂടുതൽ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് വിശദീകരണം. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി അരുണാചലിലെ പാസിഘട്ടിൽ ഉണ്ടായിരുന്നു. ഈ പണം റാലിയിൽ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
തെരഞ്ഞെടുപ്പ് നിരീക്ഷകനെയും സ്ഥലം എസ്പിയെയും വീഡിയോയിൽ കാണാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റും തുടര്‍ നടപടി സ്വീകരിക്കാത്ത് എന്തു കൊണ്ടെന്നാണ് പാർട്ടിയുടെ ചോദ്യം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിന് മോദിക്കും പേമ ഖണ്ഡുവിനും എതിരെ കേസെടുക്കണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാവൽക്കാരൻ മാത്രമല്ല, കാവൽക്കാരന് ചുറ്റും നിൽക്കുന്നവരും കള്ളന്മാരാണെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നതെന്നും സുർജേവാല പറഞ്ഞു. ബിജെപിയുടെ നമോ ടിവി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം ഉപയോഗിച്ച് നമോ ടിവിയുടെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രൺദീപ് സുർജേവാല പറഞ്ഞു.
