പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്‍റെ ബന്ധുക്കൾ. ഞങ്ങൾ പണ്ടെ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന. 

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്‍റെ ബന്ധുക്കൾ. ഞങ്ങൾ പണ്ടെ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാർ പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയിൽ നടന്ന ചടങ്ങിൽ ശശി തരൂരിന്‍റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. അംഗത്വമെടുത്ത കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു. 

പിന്നീട് മാധ്യമങ്ങള്‍ ഇവരെ സമീപിച്ചപ്പോഴാണ് തങ്ങള്‍ നേരത്തെ ബിജെപിക്കാര്‍ ആയിരുന്നെന്നും പിന്നെ എന്തിനാണ് ബിജെപി ഇത്തരത്തില്‍ ഒരു അംഗത്വ വിതരണ ചടങ്ങ് ഇപ്പോൾ നടത്തിയതെന്ന് അറിയില്ലെന്നും പ്രതികരിച്ചത്. കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്‍റെ ബന്ധുക്കൾ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായതുമില്ല. 

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്‍റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയിൽ ചേരുന്നുവെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. അംഗത്വ വിതരണ വിവരം മാധ്യമങ്ങളെ നേരത്തെ തന്നെ ബിജെപി ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബിജെപി ചടങ്ങിനെത്തിച്ച് അംഗത്വ വിതരണം നടത്തിയത്.