ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ടെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ പിള്ള. 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോഴിക്കോട് വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കിയാണ് പിള്ള ശബരിമല വിഷയം ബിജെപി പ്രചാരണായുധമാക്കുമെന്ന് പ്രഖ്യാപിച്ചത്. 

ലോക്സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും .ഞങ്ങളെ തടയാനാവില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ട്. - വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍... 

രണ്ട് കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ കേരളത്തില്‍ വന്നു. ഏപ്രില്‍ 18-ന് അദ്ദേഹം വീണ്ടും വരാനിരിക്കുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും തവണ കേരളത്തില്‍ പ്രചാരണത്തിന് എത്തുന്നത്. കേരളത്തോട് കാണിക്കുന്ന ഈ പരിഗണനയ്ക്ക് മോദിയോട് നന്ദി പറയട്ടെ. 

രണ്ടാമത്തെ കാര്യം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ലോക്സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ആദ്യം സമരത്തിനായി തെരുവിലറങ്ങിയത് ബിജെപിയാണ്. ആ സമരത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ട്. 

രണ്ട് ദിവസം മുന്‍പ് ഇവിടെ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാ ബദ്ധരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും ഞങ്ങളെ തടയാന്‍ ആര്‍ക്കുമാവില്ല.