ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കത്തിൽ റഷ്യ ശക്തമായ നിലപാട് സ്വീകരിച്ചു. ആക്രമണം ഉടൻ നിർത്തി യുഎൻ സുരക്ഷാ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി

ഇറാന് മേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ അതിശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തി. ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ സുരക്ഷാ കൗൺസിൽ ഉടൻ വിളിച്ചുചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുതെന്നും റഷ്യ ആവശ്യപ്പെട്ടു. നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ച അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് ആഞ്ഞടിച്ചു. മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ, നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വഴി വ്യക്തമാക്കുന്നത്. അടുത്തിടെ ഇറാനുമായി മിസൈൽ കൈമാറ്റമടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ റഷ്യ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് സമാധാനപരമായ പരിഹാരം കണ്ടെത്താൻ എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്ന് അറിയിച്ച റഷ്യ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.

സ്കൂളിൽ കൊല്ലപ്പെട്ടത് 51 പെൺകുട്ടികൾ

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് കടന്നതോടെ എങ്ങും കണ്ണീർ കാഴ്ച. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ സ്കൂളിൽ മിസൈൽ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്കൂളിലെ മിസൈലാക്രമണത്തിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇറാൻ നൽകുന്ന വിവരം. ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പെൺകുട്ടികൾക്കായുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയിൽ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കൻ ഇസ്രയേൽ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച ഇറാൻ, തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ചു. അബുദാബി, റിയാദ്, മനാമ, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് ഇറാന്‍റെ തിരിച്ചടി.