അയ്യപ്പന്‍റെ വോട്ട് ചോദിച്ച സംഭവത്തിൽ താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി. നടപടിയെടുത്താൽ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി.

അയ്യപ്പന്‍റെ വോട്ട് ചോദിച്ച സംഭവത്തിൽ താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. കളക്ടറുടെ നോട്ടീസിന് മറുപടി നൽകും. ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാകില്ല. നടപടിയെടുത്താൽ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മണിക്ക് തൃശ്ശൂരിലെത്തി കളക്ടർ ടി വി അനുപമയുടെ നോട്ടീസിൽ വിശദീകരണം നൽകും. ചുരുങ്ങിയ വാക്കുകളിലായിരിക്കും വിശദീകരണം. വിശദമായ മറുപടിക്ക് സമയം ആവശ്യപ്പെടും. തയ്യാറാക്കിയ മറുപടി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയെ കൂടി കാണിച്ചതിന് ശേഷമായിരിക്കും കളക്ടർക്ക് നൽകുകയെന്നും സുരേഷ് ഗോപി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ശബരിമല വിഷയം താൻ ചർച്ച ചെയ്യില്ലെന്നും വോട്ട് ചെയ്യുന്നതിന് മുമ്പ് ജനങ്ങൾ ചർച്ച ചെയ്യണമെന്നുമാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കുന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കളക്ടറുടെ നോട്ടീസിന് മറുപടി കൊടുക്കും. നോട്ടീസ് പരിശോധിക്കുന്നത് ഒരാളല്ല. അതിന് കേന്ദ്രത്തിലും ഒരു സംഘമുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കുന്ന കോടതികളുമുണ്ട്. നമുക്ക് നോക്കാം, അത്രേയുള്ളൂ.. എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.