മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഐപിസി 171-ജി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിക്കും എസ്പി നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ പൊലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഐപിസി 171-ജി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

'അസം ഖാൻ എനിക്കെതിരെ പരാമർശങ്ങൾ ഉന്നയിക്കുമ്പോൾ മായാവതി നിങ്ങൾ ചിന്തിക്കുക, അദ്ദേഹത്തിന്റെ എക്‌സ്‌ റേ കണ്ണുകൾ നിങ്ങളെയും തുറച്ച് നോക്കുന്നുണ്ടാകും' എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം. രാംപൂരില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജയപ്രദയുടെ പരാമര്‍ശം. ശനിയാഴ്ചയാണ് ജയപ്രദക്കെതിരായി കേസ് രജിസ്റ്റർ ചെയ്തത്. 

നേരത്തെ ജയപ്രദക്കെതിരെ നടത്തിയ 'കാക്കി അടിവസ്ത്ര' പരാമര്‍ശത്തില്‍ അസം ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സമാജ്‍വാദി പാര്‍ട്ടി നേതാവായിരുന്ന ജയപ്രദ പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് ബിജെപിയിലെത്തിയത്. രാംപൂരില്‍ ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ജയപ്രദയുടെ പ്രധാന എതിരാളി അസം ഖാനാണ്.