ഇന്ദിരയുടെ പിന്‍ഗാമി എന്ന തരത്തിലാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുന്‍പ്രധാനമന്ത്രിയുടേതിന് സമാനമായ രൂപഭാവങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നുണ്ട്

അഹമ്മദാബാദ്: കോണ്‍ഗ്രസിനുള്ളില്‍ പുതിയ ഊര്‍ജം നിറച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന പ്രിയങ്ക ഗാന്ധിയെ ആക്രമിച്ച് കേന്ദ്ര മന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുന്‍പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശി കൂടിയുമായ ഇന്ദിരാ ഗാന്ധിയുടെ പോലെയുള്ള മൂക്ക് ഉണ്ടായതുകൊണ്ട് മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു മാന്‍സുഖിന്‍റെ അതിര് കടന്ന പരിഹാസം.

Add Asianetnews as a Preferred SourcegooglePreferred

മുത്തശ്ശിയുടെ മൂക്ക് ഉള്ളവര്‍ക്ക് അധികാരത്തിലേറാന്‍ സാധിച്ചിരുന്നെങ്കില്‍ ചെെനയിലുള്ള എല്ലാ വീട്ടിലും പ്രസിഡന്‍റുമാരുണ്ടാകുമായിരുന്നല്ലോ എന്നും കേന്ദ്ര മന്ത്രി പരിഹാസം കലര്‍ത്തി ചോദിച്ചു. ഇന്ദിരയുടെ പിന്‍ഗാമി എന്ന തരത്തിലാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുന്‍പ്രധാനമന്ത്രിയുടേതിന് സമാനമായ രൂപഭാവങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ഗുജറാത്തില്‍ ബിജെപി നടത്തിയ വിജയ് സങ്കല്‍പ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് സഹോദരിയായ പ്രിയങ്കയെ രാഹുല്‍ നിയമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്. ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മുന്നേറ്റം കോണ്‍ഗ്രസിന്‍റെ അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ സുപ്രധാന വെല്ലുവിളിയാണ്.