ശ്രീധരൻ പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ടിക്കാറാം മീണ ശുപാർശ ചെയ്തു. ജനപ്രാധിനിധ്യ നിയമത്തിന്‍റെ ലംഘനമാണ് ശ്രീധരൻ പിള്ള നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇടപെട്ടു. ശ്രീധരൻ പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തു. ജനപ്രാധിനിധ്യ നിയമത്തിന്‍റെ ലംഘനമാണ് ശ്രീധരൻ പിള്ള നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർഗ്ഗീയ പരാമർശത്തിന്‍റെ പേരിൽ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി ഇണ്ടായിരിക്കുന്നത്.

'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം. റിട്ടേണിംഗ് ഓഫീസറുടെ അനുമതി വാങ്ങാതെയാണ് ഈ പരിപാടി നടത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്.