യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സര്‍വ്വേ ഫലം കൊണ്ട് പ്രചരണത്തില്‍ താഴെ പോയവരെ ഉത്തേജിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊണ്ടുളള അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാധ്യമങ്ങളെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സര്‍വ്വേ ഫലം കൊണ്ട് പ്രചരണത്തില്‍ താഴെ പോയവരെ ഉത്തേജിപ്പിക്കാനാകില്ലെന്നും പിണറായി തിരുവനന്തപുരം വെള്ളറടയില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തില്‍ വിജയം നേടുമെന്ന് ടൈംസ് നൗ-വിഎംആര്‍ പ്രീപോള്‍ അഭിപ്രായ സര്‍വ്വേഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റത്തിനാണ് സാധ്യതയെന്നും സര്‍വ്വേഫലം പ്രവചിക്കുന്നുണ്ട്.

ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേഫലം. എന്‍ഡിഎയ്ക്ക് 279 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിനും കര്‍ണാടക, മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിക്കും മേല്‍ക്കൈ ഉണ്ടാവുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു.