ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി. പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായിയുടെ രോക്ഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എട്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും രാത്രി വൈകിയാണ് പോളിംഗ് അവസാനിച്ചത്.

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്ന് മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയോടുള്ള ചോദ്യം. ഇതിന് മുൻപും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള ക്ഷോഭം വാര്‍ത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിപിഎം ബിജെപി നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്കിടെ പിണറായി വിജയന്‍റെ 'കടക്ക് പുറത്ത്' എന്ന പരാമര്‍ശം വലിയ വിവാദമായിരുന്നു.