ബംഗാളിലെ അച്ചടക്കനടപടി; ബിജെപിയുടെ തെറ്റിന് എല്ലാവരേയും ശിക്ഷിച്ചത് അനീതിയെന്ന് കോൺഗ്രസ്
സംഭവത്തിൽ ബിജെപി മാത്രമാണ് കുറ്റക്കാർ. എന്നിട്ടും എല്ലാ പാർട്ടികളെയും ശിക്ഷിച്ച നടപടിയെ കമ്മീഷന് മുമ്പാകെ ചോദ്യം ചെയ്തെന്നും കോൺഗ്രസ് അറിയിച്ചു.
ദില്ലി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കോൺഗ്രസ്. പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങൾക്ക് പൂർണ ഉത്തരവാദി ബിജെപി ആണെന്നിരിക്കെ എല്ലാ പാർട്ടികളെയും ശിക്ഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി അനീതിയാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.
ബംഗാളിലെ അക്രമ സംഭവങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ബിജെപി മാത്രമാണ് കുറ്റക്കാർ. എന്നിട്ടും എല്ലാ പാർട്ടികളെയും ശിക്ഷിച്ച നടപടിയെ കമ്മീഷന് മുമ്പാകെ ചോദ്യം ചെയ്തെന്നും കോൺഗ്രസ് അറിയിച്ചു. കോൺഗ്രസ് - എഎപി - ടിഡിപി സംഘം സംയുക്തമായി തെരെഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിംഗ്‍വി.
ഇവിഎമ്മിലെയും വിവി പാറ്റ് മെഷീനിലെയും വോട്ടുകൾ എണ്ണുമ്പോൾ വ്യത്യാസം ഉണ്ടെങ്കിൽ എന്താണ് ചെയ്യുക എന്നത് സംബന്ധിച്ചു നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിൽ വ്യക്തത വരുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കണം എന്ന് ആവശ്യപ്പെട്ടതായും പ്രതിപക്ഷ സംഘം അറിയിച്ചു.