മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞുവെന്നും  തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്നും രാഹുൽ അവകാശപ്പെട്ടു.

ദില്ലി: തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയവക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക ഉടൻ പുറത്തിറങ്ങുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദഗ്ദരോടും ജനങ്ങളോടും ചർച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുക ഒരു വ്യക്തിയുടെ കാഴ്ചപ്പാടല്ല മറിച്ച് ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്നും രാഹുൽ അവകാശപ്പെട്ടു.

2014ലെ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും, അധികാര വികേന്ദ്രീകരണം കോണ്‍ഗ്രസില്‍ നടപ്പിലാക്കിയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അടുത്തയാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മാസം 12,000 രൂപ അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.