വടകരയും വയനാടും ഇല്ലാതെ കോൺഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക
വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാർത്ഥിപ്പട്ടികയും പുറത്തിറങ്ങി. രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്.
ദില്ലി: കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാർത്ഥിപ്പട്ടികയും പുറത്തിറങ്ങി. ഇതുവരെ 258 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എഐസിസി നൽകിയിട്ടുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാർത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.
പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും മഹാരാഷ്ട്രയിലെ ഒരു സീറ്റിലെ സ്ഥാനാർത്ഥിയേയും പത്താം പട്ടിയകയിൽ പ്രഖ്യാപിച്ചിരുന്നു. മുംബൈ നോർത്ത് വെസ്റ്റിൽ മിലന്ദ് ദേവ്റ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നേരത്തേ മുബൈ നോർത്ത് വെസ്റ്റിലേക്ക് പരിഗണിച്ചിരുന്ന സഞ്ജയ് നിരുപത്തിന് പകരമായാണ് മുംബൈ റീജിയണൽ കോൺ കമ്മിറ്റി അധ്യക്ഷൻ മിലന്ദ് ദേവ്റയെ നിയോഗിച്ചത്. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.