വടകരയില്‍ ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പി ജയരാജന്‍
കോൺഗ്രസിലെ തമ്മിലടി മൂർഛിച്ചപ്പോൾ ആശ്വാസ സ്ഥാനാർത്ഥിയായാണ് കെ മുരളീധരൻ മത്സരിക്കുന്നതെന്ന് പി ജയരാജന്‍
വടകര: വടകരയിൽ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജൻ. ആർഎസ്എസ് കുടുംബങ്ങളെ അടക്കം വിളിച്ചു ചേർത്ത് ആർഎംപി സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിലെ തമ്മിലടി മൂർഛിച്ചപ്പോൾ ആശ്വാസ സ്ഥാനാർത്ഥിയായാണ് കെ മുരളീധരൻ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വടകരയിലേക്ക് വരുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു. 1989- ൽ ഇമ്പിച്ചിബാവക്കെതിരെ മത്സരിച്ചപ്പോഴും ദുർബലൻ എന്ന് തന്നെയാണ് തന്നെ വിശേഷിപ്പിച്ചിരുന്നതെന്നും വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയിലേക്ക് വരുന്നത് ചലഞ്ച് ഏറ്റെടുത്ത് കൊണ്ടു തന്നെയാണെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയെ വലുതാക്കി കൊണ്ടു വരുന്നത് സിപിഎമ്മാണ്. വടകരയില്‍ കോണ്‍ഗ്രസിന്‍റെ ചാവേറായി മാറുമോ എന്ന ചോദ്യത്തിന് പൊരുതി തോൽക്കുന്നവനാണ് ചാവേറെന്നും യുദ്ധം ജയിക്കാൻ വരുന്നവൻ ചാവേറല്ലെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.