രാഹുല്‍ഗാന്ധിയുടെ ശക്തി ആപ്പ് സര്‍വേയില്‍ പാലക്കാട് മുന്നിലെത്തിയത് ഷാഫി പറമ്പിൽ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ ഷാഫി കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന പക്ഷം മത്സരത്തിനിറങ്ങേണ്ടി വരുമെന്ന് ഷാഫിയെ സീനിയര്‍ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട്: കോൺഗ്രസ് പ്രവർത്തകർക്കായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ശക്തി മൊബൈൽ ആപ്പ് വഴി നടത്തിയ സർവ്വേയിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഷാഫി പറമ്പിലിനെ എന്ന് സൂചന. അദ്ദേഹം സിറ്റിംഗ് എംഎൽഎയായ ഷാഫിയെ ലോക്സഭയിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച നേതൃതലത്തിൽ രണ്ട് അഭിപ്രായമാണുള്ളത്.
മണ്ഡലം തിരിച്ചുപിടിക്കണമെങ്കിൽ ഷാഫി പറമ്പിൽ തന്നെ മത്സരിക്കണമെന്നാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷ അഭിപ്രായം. പാലക്കാട് ആര് സ്ഥാനാർത്ഥിയാകണമെന്ന് ശക്തി ആപ്പിലൂടെയുളള രാഹുലിന്‍റെ ചോദ്യത്തിന് മിക്ക പ്രവർത്തകരുടേയും മറുപടി ഷാഫി പറമ്പിലിന്‍റെ പേരാണ്.ആപ്പ് ജില്ലയിലെ പ്രവർത്തകരുടെ അഭിപ്രായം ശേഖരിച്ച ഹൈക്കമാൻഡ് ഡിസിസികളുടേയും കെപിസിസിയുടേയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടേയും കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക.
പാലക്കാട് മണ്ഡലത്തിലേക്ക് പരിഗണിക്കാൻ യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ടെന്നും നിലവിലെ എംഎൽഎയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫാഫി പറമ്പിലിന്റെ നിലപാട്. തന്നേക്കാൾ അനുയോജ്യരായ വേറെയും നേതാക്കൾ ഉണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സീനിയർ നേതാക്കളെ ഷാഫി അറിയിച്ചിട്ടുണ്ട്. എന്നാൽ ദില്ലിയിൽ നിന്നും ഷാഫിയെ തന്നെ മത്സരിപ്പിക്കാൻ നിർദ്ദേശിക്കുന്ന പക്ഷം അത് അംഗീകരിക്കേണ്ടി വരുമെന്ന് ഷാഫിയോട് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നൽകി സമർപ്പിച്ചിട്ടുള്ളത്.