സ്ഥാനാർഥി ആകുന്നത് ജനങ്ങൾക്കൊപ്പം സഞ്ചരിക്കാനെന്ന് ജേക്കബ് തോമസ്
ഓഖി ദുരന്തത്തിന്‍റെ സമയത്ത് മൽസ്യ തൊഴിലാളികൾക്കൊപ്പം നിന്നതിനാലാണ് തന്നെ സർവീസിൽ നിന്ന് സർക്കാർ പുറത്താക്കിയത്. തുടർന്ന് വെറുതെ ഇരിക്കേണ്ട സാഹചര്യം ഉണ്ടായെന്നും ജേക്കബ് തോമസ്.
കൊച്ചി: ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്‍റെ സമയത്ത് മൽസ്യ തൊഴിലാളികൾക്കൊപ്പം നിന്നതിനാലാണ് തന്നെ സർവീസിൽ നിന്ന് സർക്കാർ പുറത്താക്കിയത്. തുടർന്ന് വെറുതെ ഇരിക്കേണ്ട സാഹചര്യം ഉണ്ടായി. ഈ അവസ്ഥയിലാണ് ജനങ്ങൾക്കൊപ്പം നടക്കാനായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസ് 20 ട്വന്‍റിയുടെ കിഴക്കമ്പലം സൂപ്പർ മാർക്കറ്റ് സന്ദർശിക്കുന്നു. (ഫോട്ടോ: ജികെപി വിജേഷ്, ക്യാമറാമാൻ, കൊച്ചി)
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ കിഴക്കന്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി20 എന്ന സംഘടനയുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം ഡിജിപി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കത്ത് നൽകിയിട്ടുണ്ട്. ജേക്കബ് തോമസിന്‍റെ രാജി ഇപ്പോൾ സർക്കാരിന്‍റെ പരിഗണനിയിലാണ്. 20-20യുടെ വികസന മാതൃകകൾ ചാലക്കുടി മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രചാരണ രംഘത്തേക്ക് കടക്കുമെന്ന കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.