വിദേശത്തുള്ള യുവതിയുടെ പേരിലും വോട്ട്; മാവേലിക്കരയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്
പോളിങ് ബൂത്തിലെ ഏജന്‍റുമാരിൽ ഒരാൾ ലിസ്റ്റിലെ ചിത്രവും വന്ന ആളും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാൽ, എൽഡിഎഫ് ഏജന്‍റ് പെൺകുട്ടി തന്‍റെ മരുമകളാണെന്ന് പറഞ്ഞതോടെ പരിശോധനയില്ലാതെ വോട്ട് ചെയ്യാനനുവദിച്ചുവെന്നാണ് ആരോപണം
മാവേലിക്കര: മാവേലിക്കര മണ്ഡലത്തിൽ വിദേശത്തുള്ള യുവതിയുടെ പേരിൽ കള്ളവോട്ട് ചെയ്തതായി യുഡിഎഫിന്‍റെ പരാതി. ആലപ്പുഴ കുറത്തികാട് സെന്‍റ് ജോൺസ് എംഎസ്സി യുപിഎസിലെ 77- നമ്പര്‍ ബൂത്തിൽ മാസങ്ങളായി വിദേശത്തുള്ള യുവതിയുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി.
സിപിഎം പ്രാദേശിക നേതാവിന്‍റെ മരുമകളായ വീണ എന്ന യുവതി ഭർത്താവിനൊപ്പം വിദേശത്താണ്. വീണയെന്ന പേരിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടെടുപ്പ് ദിവസം വൈകിട്ട് നാലോടെ ഒരു പെൺകുട്ടി എത്തി. പോളിങ് ബൂത്തിലെ ഏജന്‍റുമാരിൽ ഒരാൾ ലിസ്റ്റിലെ ചിത്രവും വന്ന ആളും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.
എന്നാൽ, എൽഡിഎഫ് ഏജന്‍റ് രവി മാമ്പറ, പെൺകുട്ടി തന്‍റെ മരുമകളാണെന്ന് പറഞ്ഞതോടെ പരിശോധനയില്ലാതെ വോട്ട് ചെയ്യാൻ അനുവദിച്ചുവെന്നാണ് ആരോപണം. യുവതിയുടെ പാസ്പോർട്ട് പരിശോധിച്ചാൽ കള്ളവോട്ട് നടന്നത് സ്ഥിരീകരിക്കാനാകുമെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു. സംഭവത്തിൽ വരണാധികാരിക്കും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും യുഡിഎഫ് ഇന്ന് പരാതി നൽകും.
"