12 സീറ്റ് ജയിക്കാൻ ഉറപ്പായ സീറ്റും നിര്‍ണായക മത്സരം നടന്ന ആറിടത്ത് ജയസാധ്യതയും ഉണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.  

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ .

12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോൾ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിംഗ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പൊതുവെ ഉള്ള വിലയിരുത്തൽ