എന്തുകൊണ്ട് ജോയ്സ് ജോര്‍ജ് ദയനീയമായി തോറ്റു; ഇടുക്കിയിലെ തിരിച്ചടിയുടെ കാരണങ്ങള്‍ തേടി സിപിഎം
കത്തോലിക്ക സഭയുടെ നിഷ്പക്ഷ നിലപാടിനൊപ്പം കസ്തൂരി രംഗൻ വിവാദം ഒഴിഞ്ഞ് നിന്നതാണ് ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങൾ ഇടതിന് നഷ്ടമാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇടുക്കി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഏറ്റുവാങ്ങിയ വൻ പരാജയത്തിന്‍റെ കാരണങ്ങൾ തേടി സിപിഎം. ശക്തികേന്ദ്രമായ ഉടുമ്പൻചോലയിലടക്കം വോട്ട് കുറഞ്ഞതിനെ കുറിച്ചാണ് പാർട്ടി പരിശോധിക്കുന്നത്. മതന്യൂനപക്ഷങ്ങൾ കൈവിട്ടതാണ് വോട്ട് ചോർച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
2014ൽ അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇടുക്കി പാർലമെന്‍റ് മണ്ഡലം ഇത്തവണ എൽഡിഎഫ് കൈവിട്ടത് 1,71,053 വോട്ടുകൾക്കാണ്. ഇടുക്കിയിലെ 71 പഞ്ചായത്തുകളിൽ എഴുപതിലും നാല് മുനിസിപ്പാലിറ്റികളിലും ഇടത് സ്ഥാനാർത്ഥി ജോയ്സ് ജോർജ് പുറകിലായി. മന്ത്രി എം എം മണിയുടെ പഞ്ചായത്തായ ഉടുമ്പൻചോല മാത്രമാണ് ഇടതിനൊപ്പം നിന്നത്. യുഡിഎഫ് തരംഗത്തിൽ ജോയ്സിന്‍റെ ബൂത്തായ മുളകുവള്ളിയിൽ പോലും 47 വോട്ടിന് പുറകിലായിപ്പോയത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി.
കത്തോലിക്ക സഭയുടെ നിഷ്പക്ഷ നിലപാടിനൊപ്പം കസ്തൂരി രംഗൻ വിവാദം ഒഴിഞ്ഞ് നിന്നതാണ് ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങൾ ഇടതിന് നഷ്ടമാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ തവണ ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നായി അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തോൽവിയ്ക്കൊപ്പം ഇടതുപക്ഷ എംഎൽഎമാർ ഭരിക്കുന്ന കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിൽ ശരാശതി 22,500 വോട്ടുകൾക്ക് പിന്നിലായതും സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. പരാജയത്തെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുകയാണെന്നും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുമെന്നും സിപിഎം ജില്ല നേതൃത്വം അറിയിച്ചു.