അക്കാര്യം അറിഞ്ഞിരുന്നുവെങ്കിൽ മകൻ സണ്ണി ഡിയോളിനെ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നു; ധര്‍മേന്ദ്ര
'ബൽറാം ജാഖർ എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ മകന് സുനില്‍ ജാഖറാണ് ഗുര്‍ദാസ്പൂരില്‍ മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നു'-ധർമേന്ദ്ര പറഞ്ഞു.
ദില്ലി: കോൺഗ്രസ് നേതാവ് സുനിൽ ജാഖർക്കെതിരെയാണ് മകൻ സണ്ണി ഡിയോൾ മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നുവെങ്കിൽ താൻ അതിന് അനുവദിക്കില്ലായിരുന്നുവെന്ന് വെറ്ററന്‍ നടനും ബിജെപി മുൻ എംപിയുമായിരുന്ന ധര്‍മേന്ദ്ര. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ധര്‍മേന്ദ്രയുടെ പരാമർശം.
'ബൽറാം ജാഖർ എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ മകന് സുനില്‍ ജാഖറാണ് ഗുര്‍ദാസ്പൂരില്‍ മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നു'-ധർമേന്ദ്ര പറഞ്ഞു.
രാഷ്ട്രീയത്തിൽ അനുഭവ സമ്പത്തുള്ള സുനില്‍ ജാഖറോടു സംവാദം നടത്തുന്നതിനുള്ള കഴിവ് സണ്ണിക്കില്ലെന്നും ധർമേന്ദ്ര പറഞ്ഞു. തങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സംവാദത്തിനല്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് സണ്ണി ഡിയോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള സണ്ണി ഡിയോൾ ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മത്സരിക്കുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്ന സണ്ണി ഡിയോള്‍ ബിജെപി സ്ഥാനാര്‍ഥിയായി പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ജനവിധി തേടുകയാണ്. ഈ മാസം 19-ന് അവസാന ഘട്ടത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ്.