'ജനങ്ങളുടെ മുൻപിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തെ ഉയർത്തിക്കാട്ടുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസാണോ സമാജ് വാദി പാർട്ടിയാണോ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതെന്ന് നോക്കാറില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും'- ആദിത്യനാഥ് ചോദിച്ചു.

ലഖ്നൗ: പ്രചാരണ വേദികളിൽ പോകുന്നത് ഭജന പാടാനല്ലെന്നും പ്രതിപക്ഷ പാർട്ടികൾക്കെതിരെ സംസാരിക്കാനും പരാജയപ്പെടുത്താനുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്പി നേതാവിനെ 'ബാബറിന്റെ പിന്‍ഗാമി' എന്ന് വിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ മുൻപിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തെ ഉയർത്തിക്കാട്ടുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസാണോ സമാജ് വാദി പാർട്ടിയാണോ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതെന്ന് നോക്കാറില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും'- ആദിത്യനാഥ് ചോദിച്ചു.

ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ ബാബറിന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിച്ചതിനായിരുന്നു യോഗിക്ക് അവസാനമായി നോട്ടീസ് ലഭിച്ചത്. ബാബറിന്റെ പിന്‍ഗാമികളെന്ന് വിളിക്കുന്നവർക്ക്, ബജ്രംഗ്ബലിയെ എതിർക്കുന്നവർക്ക് നിങ്ങൾ രാജ്യം കൈമാറുമോ എന്നായിരുന്നു പ്രസംഗത്തിനിടെ യോഗി ചോദിച്ചത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ഷഫീഖർ റഹ്മാൻ ബാർക്കിനെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. മുഗൾ ഭരണാധികാരി ബാബറിന്റെ പിൻഗാമിയാണ് താനെന്ന് ഷഫീഖർ റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. 

യോഗിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍റെ നടപടി. നോട്ടീസിൽ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ കമ്മീഷൻ നിര്‍ദേശിച്ചു.'പച്ച വൈറസ്', 'ബജ്‍രംഗ് ബലി', 'അലി', 'മോദി സേന' തുടങ്ങിയ വിദ്വേഷ, വർഗീയപരാമർശം നടത്തിയതിനെ തുടർന്ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂര്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു.