രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഘടകകക്ഷികളുമായി ചർച്ച ചെയ്തതാണെന്നും രാഹുൽ ഉടൻ വരണമെന്ന് തന്നെയാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യമെന്നും മുല്ലപ്പള്ളി.
തിരുവനന്തപുരം: രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റാണെങ്കിലും താൻ തികഞ്ഞ ശുഭപ്രതീക്ഷയിലാണെന്ന് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രൻ. അന്തിമതീരുമാനം ഉടൻ വരും. രാഹുൽ വരണം എന്നത് കേരളത്തിലെ എല്ലാ പാർട്ടി പ്രവർത്തകരുടെയും ഒറ്റക്കെട്ടായ ആവശ്യമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഘടകകക്ഷികളുമായി രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തതാണ്. എല്ലാവരും ആവേശത്തിലാണ്. നല്ല പ്രതികരണമാണ് എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആർക്കും എതിർപ്പില്ലെന്നും മുല്ലപ്പള്ളി പറയുന്നു.
രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെതിരെ പി സി ചാക്കോ പറഞ്ഞതെന്താണെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെ എതിർത്ത് എഐസിസി പ്രവർത്തകസമിതിയംഗം പി സി ചാക്കോ രംഗത്തെത്തിയിരുന്നു. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് അറിഞ്ഞത് ടി വി ചാനലുകളിൽ നിന്നാണെന്നും ബിജെപിക്കെതിരെ മത്സരം കടുപ്പിക്കേണ്ട സാഹചര്യത്തിൽ അതാകും നല്ലതെന്നുമായിരുന്നു ചാക്കോയുടെ പ്രതികരണം.
വടകരയിലെ സ്ഥാനാർത്ഥി കെ മുരളീധരൻ തന്നെയാണെന്ന കാര്യത്തിൽ ഒരു അനിശ്ചിതത്വവുമില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. അക്കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
