ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നിതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നാണ് യോഗി ആദിത്യനാഥിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീ‌സ് അയച്ചത്.  

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നോട്ടീസ് അയച്ചു. ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നിതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നാണ് യോഗി ആദിത്യനാഥിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീ‌സ് അയച്ചത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്നായിരുന്നു യോഗിയുടെ പരാമർശം.

ബാബറിന്റെ പിന്‍ഗാമികളെന്ന് വിളിക്കുന്നവർക്ക്, ബജ്രംഗ്ബലിയെ എതിർക്കുന്നവർക്ക് നിങ്ങൾ രാജ്യം കൈമാറുമോ എന്നായിരുന്നു പ്രസംഗത്തിനിടെ യോഗി ചോദിച്ചത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ഷഫീഖർ റഹ്മാൻ ബാർക്കിനെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. മുഗൾ ഭരണാധികാരി ബാബറിന്റെ പിൻഗാമിയാണ് താനെന്ന് ഷഫീഖർ റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. യോഗിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍റെ നടപടി. നോട്ടീസിൽ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ കമ്മീഷൻ നിര്‍ദേശിച്ചു.

'പച്ച വൈറസ്', 'ബജ്‍രംഗ് ബലി', 'അലി', 'മോദി സേന' തുടങ്ങിയ വിദ്വേഷ, വർഗീയപരാമർശം നടത്തിയതിനെ തുടർന്ന് ഏപ്രിൽ 15-ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂര്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് വീണ്ടും വർഗീയ പരാമർശം നടത്തിയിരിക്കുന്നത്. 

ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ 'പച്ച വൈറസ്' പരാമർശം. മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് കടന്നാക്രമിച്ച യോഗി, കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പച്ചവൈറസ് ആണ് മുസ്‌ലിം ലീഗ് എന്ന് പരാമർശിച്ചു. അതേ പ്രസംഗത്തിൽ തന്നെയാണ് 'ബജ്‍രംഗ് ബലി', 'അലി', പരാമർശങ്ങൾ നടത്തിയത്. 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നായിരുന്നു യോഗിയുടെ പരാമർശം. ബിഎസ്പിക്കെതിരെയുള്ള പ്രസ്താവനയായിരുന്നു അത്. ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയത്.