Asianet News MalayalamAsianet News Malayalam

കേരളം ആര്‍ക്കൊപ്പം? നേതാക്കള്‍ക്ക് നാളെ നിര്‍ണായകം, ആകാംക്ഷയോടെ മുന്നണികള്‍

2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്ന് ഇടതുമുന്നണി. എക്സിറ്റ് പോള്‍ ഫലം നല്‍കുന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഒന്നിലധികം സീറ്റില്‍ വിജയം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബിജെപി

election result is important for political leaders in kerala
Author
Thiruvananthapuram, First Published May 22, 2019, 7:11 AM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെല്ലാം ഒരു പോലെ നിർണായകമാണ്. പരാജയങ്ങൾ പലരുടേയും രാഷ്ട്രീയഭാവിയെ തന്നെ ബാധിച്ചേക്കാം. 2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. 2004 ആവർത്തിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയാൽ സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി ഫോറങ്ങളിൽ ഉത്തരം പറയേണ്ടിവരും.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പരാജയം സംഭവിച്ചാൽ ഇതുവരെ പാർട്ടിയിൽ എതിർസ്വരം ഉയരാത്ത പിണറായിക്കെതിരെ വിരലുകൾ നീണ്ടേക്കും. ശബരിമലയിലടക്കം എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും. ഫലം തിരിച്ചാണെങ്കിൽ പിണാറായി വിജയൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടത് നേതാവാകും.

2004ലെ കോൺഗ്രസിന്‍റെ ദയനീയ പ്രകടനത്തെ തുടർന്നാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്‍റണി രാജിവച്ചത്. ഇത്തവണ കോൺഗ്രസിനും യുഡിഎഫിനും വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം അടക്കം അനുകൂല ഘടകങ്ങൾ ഏറെയാണ്. കഴി‍ഞ്ഞ തവണത്തെ 12ൽ നിന്ന് 15ന് മുകളിലേക്ക് സീറ്റുകൾ ഉയരണമെന്നാണ് എഐസിസിയുടെ പ്രതീക്ഷ. മറിച്ചായാൽ പാർട്ടിയെ നയിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അത് ക്ഷീണമാകും.

ലോകസഭാ തെരഞ്ഞെടുപ്പിനെ സുവർണ്ണാവസരമെന്ന് വിശേഷിപ്പിച്ച ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്കാണ് കേരളത്തിലെ നേതാക്കളിൽ ഫലം ഏറ്റവും നിർണ്ണായകം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയവും മറ്റിടങ്ങളിൽ ശ്രദ്ധേയ മുന്നേറ്റവും ഉണ്ടായാൽ പാർട്ടിയിലെ എതിർസ്വരങ്ങളെല്ലാം നിഷ്പ്രഭമാകും. അല്ലെങ്കിൽ സ്ഥിതി പരുങ്ങലിലാവും. വി മുരളീധരപക്ഷം ശ്രീധരൻപിള്ളയെ മാറ്റണമെന്ന് പരസ്യനിലപാട് വരെ എടുത്തേക്കാം. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios