ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് പറയാൻ ശശി തരൂർ ഉദാഹരിച്ചത് വിദേശ രാജ്യത്തെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇന്ന് വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂർ പറഞ്ഞത്. വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു," അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ ബിജെപി മുന്നണിക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പ്രവചിച്ചത്.