ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത അഞ്ചുവർഷത്തേക്കു കൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളൂവെന്ന് അമിത് ഷാ, മമത ബാനർജിയോടായി പറഞ്ഞു.

കൊൽക്കത്ത: മോദിയുമായി ഫോനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതിരുന്നത് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാത്തതിനാലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത അഞ്ചുവർഷത്തേക്കു കൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളൂവെന്ന് അമിത് ഷാ, മമത ബാനർജിയോടായി പറഞ്ഞു.

'അടുത്തിടെയായി മമത ബാനർജി പറഞ്ഞു നേരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിച്ചിട്ടില്ലെന്ന്. പറയൂ, മമതാ ജി, നിങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസം ഉണ്ടോ ഇല്ലയോ? ജനങ്ങൾ തെരഞ്ഞെടുക്കുന്നവരാണ് പ്രധാനമന്ത്രിയാകുന്നതെന്നാണ് ഭരണഘടനയിൽ പറയുന്നത്. നിങ്ങൾ അത് അംഗീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല'- പശ്ചിമബം​ഗാളിലെ ഘട്ടാൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദി അടുത്ത അഞ്ചുവർഷവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിരുന്നോളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാതിരുന്നതുകൊണ്ടാണ് ഫോനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്നത് മമത ബാനര്‍ജി പറഞ്ഞത്. രാജ്യത്ത് പുതിയ പ്രധാനമന്ത്രി വരുമ്പോള്‍ അവരുമായി താന്‍ ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞിരുന്നു.

‘മോദിയെ ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ല. അതിനാലാണ് ഞാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാതിരുന്നത്. അയാളുമായി ഒരേ വേദി പങ്കു വെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചോളാം. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിന്റെ സഹായം ഞങ്ങള്‍ക്ക് വേണ്ട’- എന്നായിരുന്നു മമത പറഞ്ഞത്. മമത ബാനര്‍ജി ചുഴലിക്കാറ്റിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് മോദി ആരോപിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ മറുപടി.