മഹാരാഷ്ട്രയിൽ ബിജെപിക്ക് ആശ്വാസം;മോദിയെ താഴെ ഇറക്കാൻ രംഗത്തിറങ്ങിയവർ സീറ്റ് തര്‍ക്കത്തില്‍ അകലുന്നു
എൻഡിഎക്കെതിരെ വിശാല ചർച്ചകൾ ആദ്യം തുടങ്ങിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത കോണ്‍ഗ്രസ് എൻസിപി നിലപാടിനെ തുടര്‍ന്നാണ് കൂട്ടായ്മ പൊളിഞ്ഞത്.
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി ചെറുകക്ഷികളുടെ കൂട്ടായ്മകൾ. ആദ്യ ഘട്ടത്തിൽ ഒരുമിച്ച് നിൽക്കാൻ ആലോചന നടത്തിയ പാർട്ടികളാണ് ഒടുവിൽ നാലുവഴിക്കായത്. കോണ്‍ഗ്രസ് എൻസിപി സഖ്യം , ബിഎസ്പി എസ്പി കൂട്ടായ്മ, എംഐഎം-ആർപിഐ വിശാല സഖ്യം, തനിച്ച് പോരാടാൻ സിപിഎം എന്നിങ്ങനെ മോദിയെ താഴെ ഇറക്കാൻ രംഗത്തിറങ്ങിയവർ ഒടുവിൽ സീറ്റിൽ തെറ്റി അകലുകയാണ്.
എൻഡിഎക്കെതിരെ വിശാല ചർച്ചകൾ ആദ്യം തുടങ്ങിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത കോണ്‍ഗ്രസ് എൻസിപി നിലപാടിനെ തുടര്‍ന്നാണ് കൂട്ടായ്മ പൊളിഞ്ഞത്. മഹാരാഷ്ട്രയിൽ ദളിത് മേഖലയിൽ സ്വാധീനമുള്ള ആർപിഐ പ്രകാശ് അംബേദ്കർ വിഭാഗവും ന്യൂനപക്ഷ മേഖലയിൽ വേരുറപ്പിക്കുന്ന എംഐഎമ്മും പതിനായിരങ്ങളെ അണിനിരത്തിയുള്ള റാലികളുമായാണ് കരുത്തറിയിക്കുന്നത്. ഇവർക്ക് ബദലായി ബിഎസ്പിയും എസ്പിയും രംഗത്തുണ്ട്. ദളിത് ന്യൂനപക്ഷ വോട്ട് ബാങ്ക് തന്നെയാണ് രണ്ട് മുന്നണികളും ലക്ഷ്യമിടുന്നത്.
വിജയം അകലെയെങ്കിലും , കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന്‍റെ സാധ്യതകൾക്ക് കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ചെറുപാർട്ടികളുടെ സ്പോണ്‍സർ ബിജെപിയെന്നാണ് കോണ്‍ഗ്രസ് എൻസിപി ആരോപിക്കുന്നത്. എതിരാളികൾ ഭിന്നിക്കുമ്പോൾ എൻഡിഎക്കാണ് ആശ്വാസം.