കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയാണ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി തന്റെ പ്രചാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മഥുര: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചുടുപിടിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. വ്യത്യസ്ഥമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ആകർഷിക്കാനാണ് ഓരോ സ്ഥാനാര്‍ത്ഥിയും ശ്രമിക്കുന്നത്. കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയാണ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി തന്റെ പ്രചാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്.
ഗോവര്‍ധന്‍ മേഖലയിലെ പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ഹേമ മാലിനി പാടത്ത് എത്തിയത്. ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി സ്ഥാനാര്‍ഥിയും ഇറങ്ങി. ഒപ്പം ഗോതമ്പ് കറ്റകൾ കെട്ടിവെയ്ക്കാനും ഹേമ മാലിനി സഹായിച്ചു.
'മഥുരയിലെ ജനങ്ങൾ എന്നെ വളരെ സന്തോഷത്തോടെയാണ് എതിരേറ്റത്. കാരണം അവർക്കുവേണ്ടി ഞാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അക്കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുകയാണ്. ഭാവിയിലേക്ക് വേണ്ടിയുള്ള കൂടുതൽ വികസനമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം'- ഹേമ മാലിനി പറഞ്ഞു. മഥുരയിൽ താൻ ചെയ്തതുപോലുള്ള പ്രവർത്തനങ്ങൾ മറ്റാരും തന്നെ ചെയ്തിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.
ജോലിക്കാർക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിന്റെ ചിത്രങ്ങൾ ഹോമമാലിനി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണ് ഹേമ മാലിനി രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. 2004 ലാണ് പാർട്ടി അംഗമാകുന്നത്. 2014 ൽ നിയമോപദേഷ്ടാവായിരുന്ന ജയന്ത് ചൗധരിയെ തോൽപിച്ചിരുന്നു.
