രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനമാകാത്തിന് കാരണം സഖ്യകക്ഷികളുടെ സമ്മര്‍ദമെന്ന് ഹൈക്കമാന്‍ഡ്
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമാകാത്തതിന് കാരണം സഖ്യകക്ഷികളുടെ സമ്മർദ്ദമെന്ന് ഹൈക്കമാന്‍ഡ്. രാഹുൽ വന്നാലും ഇല്ലെങ്കിലും പ്രചാരണത്തിലൂടെ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ.
ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനമാകാത്തിന് കാരണം സഖ്യകക്ഷികളുടെ സമ്മര്‍ദം തന്നെയെന്ന് ഹൈക്കമാന്‍ഡ്വൃത്തങ്ങള്‍. രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായില്ലെങ്കിലുണ്ടാകാവുന്ന പ്രതിസന്ധി പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തൽ. വയനാടിനൊപ്പം കര്‍ണാടകയിലെ ബിദാര്‍ മണ്ഡലവും രാഹുലിനായി പരിഗണിക്കുന്നു
വയനാട്ടിൽ ഇടതു പക്ഷത്തിനെതിരെ രാഹുൽ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കടുത്ത വിയോജിപ്പാണ് യു പി എ സഖ്യകക്ഷികളായ എൻ സി പി, ജെ ഡി എസ്, എൽ ജെ ഡി എന്നിവ ഉയര്‍ത്തുന്നത്.രാഹുലിനെ പിന്തിരിപ്പിക്കാൻ ശരദ് പവാര്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നു. ഇതു തന്നെയാണ് വയനാട്ടിൽ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ അനിശ്ചിതത്വത്തിന് ഒരു കാരണം.
വയനാട്ടിൽ രാഹുൽ മൽസരിക്കുന്നില്ലെങ്കിൽ നേതാക്കളിലും പ്രവര്‍ത്തകരിലും ഉണ്ടാകുന്ന രാഹുലിനെ നേരിട്ടിറിക്കയുള്ള പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് ഹൈക്കമാഡിന്റെ വിലയിരുത്തൽ. രാഹുലിന് പകരം മറ്റൊരാള്‍ സ്ഥാനാര്‍ഥിയായാലും വയനാട് കൈവിട്ടു പോകില്ലെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. വയനാടിന്‍റെയും വടകരയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിലെ പ്രതിസന്ധി രാഹുലിനെ നേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ രാഹുൽ ഇതുവരെ നേതാക്കളോട് മനസു തുറന്നിട്ടില്ല
വയനാടിന് പകരം രാഹുലിനായി സഖ്യ കക്ഷികള്‍ കൂടി നിര്‍ദേശിക്കുന്ന മണ്ഡലമാണ് കര്‍ണാടകയിലെ ബിദാര്‍. ഇവിടത്തെ സാധ്യതകളും എ.ഐ.സിസി പരിശോധിക്കുന്നു. ബിദര്‍ ബി ജെ പിയുടെ സിറ്റിങ് സീറ്റാണ്. പതിനേഴാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്, വടകര സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ല. ഇന്ന് പ്രഖ്യാപനത്തിന് സാധ്യതയില്ല. എന്നാൽ വടകരയിൽ കെ മുരളീധരന്‍റെ കാര്യത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു