ഇനി ലക്ഷ്യം കേരളവും തമിഴ്നാടുമെന്ന് ബിജെപി നേതാവ്
ഇനി തമിഴ്നാടും കേരളവുമാണ് ബിജെപിയുടെ ലക്ഷ്യം. അതും വൈകാതെ തന്നെ യാഥാർഥ്യമാവുമെന്നും ബിശ്വ ശർമ്മ പറഞ്ഞു.
ദില്ലി: അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലെത്തുക എന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് പാർട്ടി നേതാവ് ഹിമന്ത് ബിശ്വ ശർമ്മ. ദേശീയ വാർത്താ ചാനലായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ബിശ്വ ശർമ്മ.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കണമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് അതും യാഥാർഥ്യമായിരിക്കുകയാണ്. ഇനി തമിഴ്നാടും കേരളവുമാണ് ബിജെപിയുടെ ലക്ഷ്യം. അതും വൈകാതെ തന്നെ യാഥാർഥ്യമാവുമെന്നും ബിശ്വ ശർമ്മ പറഞ്ഞു.
ജയ് ശ്രീ റാം വിളിക്കുന്നതിൽ നിന്ന് വിലക്കിയതാണ് ബംഗാളിൽ മമത ബാനർജിക്ക് തിരിച്ചടി നേരിടേണ്ടി വന്നതിന് കാരണമെന്നും ബിശ്വ വർമ്മ വ്യക്തമാക്കി. ജയ് ശ്രീ റാം വിളിക്കേണ്ടെന്ന മമതയുടെ പ്രസ്താവന ബംഗാളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചതെന്നും ഇന്ത്യൻ സംസ്കാരത്തിന്റെ നായകനായിരുന്നു രാമനെന്നും ശർമ്മ പറഞ്ഞു.
ബിജെപി സംബന്ധിച്ചിടത്തോളം മമത ബാനർജിയുടെ ശക്തികേന്ദ്രമായ ബംഗാളിൽ വിജയമുറപ്പിക്കുക എന്നത് വൻ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തി ബംഗാളിലും ബിജെപി ഗംഭീര വിജയമാണ് കാഴ്ചവച്ചത്. സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങിലും ബിജെപി ആധിപത്യം ഉറപ്പിച്ചു. 22 സീറ്റുകളിൽ നിലയുറപ്പിച്ച് തൃണമൂൽ തങ്ങളുടെ കോട്ട പിടിച്ചുനിർത്തി.