'എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെ', എന്ന് ആശംസിച്ചാണ് ഇന്നസെന്‍റ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
ചാലക്കുടി: എതിർസ്ഥാനാർത്ഥിയെ ആശുപത്രിയിലെത്തി കണ്ട് ഇന്നസെന്‍റ് എംപി. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനെ കാണാനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്‍റ് എത്തിയത്. ബന്ധുമിത്രാദികളെയും ഡോക്ടർമാരെയും കണ്ട ഇന്നസെന്‍റ് ബെന്നി ബെഹനാന്‍റെ ആരോഗ്യനിലയെക്കുറിച്ചും അന്വേഷിച്ചു. കോൺഗ്രസ് നേതാവ് കെ ബാബുവും ആശുപത്രിയിലുണ്ടായിരുന്നു.
ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
'രാവിലെയാണ് ശ്രീ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിയുന്നത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ബന്ധുമിത്രാദികളോടും ഡോക്ടറോടും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെ...'
ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബെഹനാനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി.
ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആൻജിയോപ്ലാസ്റ്റി ചെയ്ത ശേഷം 48 മണിക്കൂർ നിരീക്ഷണത്തിനായി ബെന്നി ബെഹനാനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. പുലർച്ചെ പ്രചാരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
