തെരഞ്ഞെടുപ്പ്‌ അവലോകനവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ടിലാണ്‌ ഇടതുപക്ഷത്തിന്റെ പത്ത്‌ ശതമാനത്തോളം വോട്ടുകള്‍ ബിജെപിയിലേക്ക്‌ പോയിട്ടുണ്ടെന്ന്‌ തൃണമൂല്‍ വിലയിരുത്തുന്നത്‌.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടത്‌ പക്ഷത്തിന്റെ വോട്ടുകള്‍ ബിജെപിയ്‌ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ തൃണമൂലിന്‌ ക്ഷീണമുണ്ടാക്കുമെന്നും പാര്‍ട്ടിയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ്‌ അവലോകനവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ടിലാണ്‌ ഇടതുപക്ഷത്തിന്റെ പത്ത്‌ ശതമാനത്തോളം വോട്ടുകള്‍ ബിജെപിയിലേക്ക്‌ പോയിട്ടുണ്ടെന്ന്‌ തൃണമൂല്‍ വിലയിരുത്തുന്നത്‌. തൃണമൂലിന്റെ കടുത്ത എതിരാളിയായി ബിജെപിയെ ഇടതുപക്ഷം വിലയിരുത്തുന്നതാണ്‌ ഈ വോട്ട്‌ മറിയലിന്‌ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2014ല്‍ 30 ശതമാനത്തിനടുത്ത്‌ വോട്ടാണ്‌ ഇടതുപാര്‍ട്ടികള്‍ക്ക്‌ ലഭിച്ചത്‌. അന്ന്‌ ബിജെപിക്ക്‌ 17 ശതമാനം മാത്രമായിരുന്നു വോട്ട്‌ വിഹിതം. ഇക്കുറി ഇടത്‌ വോട്ടുകള്‍ ബിജെപിയിലേക്ക്‌ പോയിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക്‌ 25 സീറ്റുകള്‍ മാത്രമേ കിട്ടൂ എന്നാണ്‌ തൃണമൂലിന്റെ നിഗമനം. വോട്ടുകള്‍ മറിഞ്ഞിട്ടില്ലെങ്കില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 30ന്‌ മുകളിലായിരിക്കുമെന്നും പാര്‍ട്ടിയുടെ ആഭ്യന്തരറിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷത്തിന്‌ തീരെ സ്വാധീനം കുറഞ്ഞ പതിനഞ്ചോളം മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ ശക്തമായ സ്വാധിനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്‌ തൃണമൂലിന്റെ കണക്കുകൂട്ടല്‍.

2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ 34 സീറ്റുകളാണ്‌ പശ്ചിമബംഗാളില്‍ ലഭിച്ചത്‌. ബിജെപിക്കും ഇടതുപക്ഷത്തിനും അന്ന്‌ രണ്ട്‌ വീതം സീറ്റുകളേ നേടാനായുള്ളു.