ആദിവാസികളായ 58 പേരാണ് കുറിച്ചിയാടുള്ള ഈ ബൂത്തിലെ വോട്ടർമാർ. വന്യ ജീവികളുടെ ആക്രമണത്തിൽ തകർന്ന അംഗൻവാടിയാണ് ജില്ലഭരണകൂടം പുതുക്കി പണിത്‌ ബൂത്താക്കിയത്. 

കുറിച്ചിയാട്: വയനാട്ടിൽ വനത്തിനുള്ളിൽ മണ്ഡലത്തിലെ ഏറ്റവും കുറച്ചു വോട്ടര്‍മാരുള്ള ബൂത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദിവാസികളായ 58 പേരാണ് കുറിച്ചിയാടുള്ള ഈ ബൂത്തിലെ വോട്ടർമാർ. വന്യ ജീവികളുടെ ആക്രമണത്തിൽ തകർന്ന അംഗൻവാടിയാണ് ജില്ലഭരണകൂടം പുതുക്കി പണിത്‌ ബൂത്താക്കിയത്. 

ആനയും കരടിയും പൊളിച്ചിട്ട കെട്ടിടമാണ്‌ യുദ്ധകാലടിസ്ഥാനത്തിൽ നന്നാക്കി ബൂത്താക്കി മാറ്റിയത്. വനം വകുപ്പിന്റെ അനുമതി ഇല്ലാതെ ഇങ്ങോട്ടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല 

ഇവർ പറയുന്ന വികസനം വന്യജീവി ആക്രമണം തടയുന്നതും, കുടിവെള്ളവും, വഴിയും, ആശുപത്രിയുമൊക്കെയാണ്. ആരോഗ്യമുള്ള കുട്ടികളെ വിദ്യാഭ്യാസം കൊടുത്തു വളർത്തുന്നതിനെ കുറിച്ചാണ് ഇവിടെയുള്ളവര്‍ സംസാരിക്കുന്നത്. ഇവിടെയുള്ള വോട്ടര്‍മാരില്‍ മിക്കവര്‍ക്കും സ്ഥാനാർഥി ആരെന്ന് കൂടി അറിയില്ല. 

മണ്ഡലത്തിൽ 1313 ബൂത്തുകളാണുള്ളത്. അതിൽ ഇരുപതു ശതമാനതിലേറെ ബൂത്തുകൾ വനത്തിനോട് ചേർന്നോ വനത്തിനുള്ളിലോ ഉണ്ട്. ഒന്നേകാൽ ലക്ഷത്തിലേറെ വരുന്ന ആദിവാസി വോട്ടുകൾ ജനവിധിയിൽ നിർണായകവുമാണ്.