ഏറെ വിവാദമുണ്ടാക്കിയ സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു കോട്ടയത്തേത്. എന്നാല്‍ മാണി സാറിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് മണ്ഡലത്തിലെ മുന്നേറ്റമെന്ന് ജോസ് കെ മാണി.

കോട്ടയം: കെ എം മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യ തെര‍ഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഒടുവിലായി മാണി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടന്‍. ഏറെ വിവാദമുണ്ടാക്കിയ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായിരുന്നു ഇത്. എന്നാല്‍ മാണി സാറിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് മണ്ഡലത്തിലെ മുന്നേറ്റമെന്ന് ജോസ് കെ മാണി.

കോട്ടയത്ത് മാത്രമല്ല, കേരളത്തില്‍ ഒറ്റെക്കെട്ടായാണ് യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. അതിന്‍റെ മുന്നേറ്റമാണ് മണ്ഡലത്തില്‍ കാണുന്നതെന്നും ജോസ് കെ മാണി പറ‍ഞ്ഞു. ജനധിപത്യപരമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് മണ്ഡലത്തില്‍ മാണി നടത്തിയത്. മണ്ഡലത്തില്‍ എടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകണം. അതിന് തോമസ് ചാഴികാടന് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.