ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോയെന്ന ആശങ്ക സിപിഐക്ക് ഇല്ലെന്നും അത്തരം കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും കാനം പറഞ്ഞു.
കാസർകോട്: വയനാട് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത കോൺഗ്രസിനെയും ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണ് വയനാട്ടുകാർ. ആരെ ജയിപ്പിക്കണമെന്നും ആരെ തോൽപ്പിക്കണമെന്നും അവർക്ക് വ്യക്തമായി അറിയാമെന്നും കാനം രാജേന്ദ്രൻ കാസർകോട് പറഞ്ഞു
എല്ലാ ഘടകകക്ഷികളും ഒരുമിച്ചാണ് എൽഡിഎഫിന്‍റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. എൻസിപി അടക്കമുള്ള ഒരു ഘടകകക്ഷിയും പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജയിക്കാത്തവർ പാർലമന്‍റ് തെരഞ്ഞെടുപ്പ് ജയിക്കുമെന്ന അവകാശവാദമുയർത്തുന്നത് ബാലിശമാണെന്നും കാനം വിമർശിച്ചു.
തെരഞ്ഞെടുപ്പ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കാനം സംസ്ഥാന സർക്കാറിനെ വിലയിരുത്തിയാലും ഇടതുപക്ഷത്തിന് പേടിയില്ലെന്നും കൂട്ടിച്ചേർത്തു.
