എൽഡിഎഫിൽ ആഭ്യന്തര പ്രശ്നമില്ല; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തെ എതിർത്ത് കാനം
2004 ൽ എ കെ ആന്‍റണി രാജി വച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട് വലിയ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുമോ എന്ന ചോദ്യത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിൽ ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കാനത്തിന്‍റെ മറുപടി. 2004 ൽ എ കെ ആന്‍റണി രാജി വച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ''ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതൽ പറയാം" പിണറായി പറഞ്ഞു. രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിണറായി.