കനയ്യകുമാർ ലക്ഷ്യം കണ്ടു: ക്രൗഡ്ഫണ്ടിങിലൂടെ 70 ലക്ഷം സമാഹരിച്ചു
സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന് ഓൺലൈനായി സംഭാവന നൽകിയത് അയ്യായിരത്തിലേറെ പേർ
പാറ്റ്ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന് വേണ്ടി ഓൺലൈനായി നടത്തിയ ഫണ്ട് പിരിവ് ലക്ഷ്യം കണ്ടു. 23 ദിവസം ബാക്കിനിൽക്കെയാണ് പിരിവ് 70 ലക്ഷം എന്ന ലക്ഷ്യത്തിലെത്തിയത്. ഇതുവരെ അയ്യായിരത്തിലേറെ പേർ പണം നൽകി.
സംഭാവന 70 ലക്ഷം രൂപയിലെത്തുമ്പോൾ പിരിവ് അവസാനിപ്പിക്കുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരുന്നത്. 5325 പേർ 7000403 രൂപയാണ് നൽകിയത്. ദില്ലിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്.
അവർ ഡെമോക്രസി (Our Democracy) എന്ന ക്രൗഡ്‌ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ചിലവിലേക്ക് പണം സമാഹരിക്കുന്നത്. മഹേശ്വർ പെരി എന്ന വ്യക്തി അഞ്ച് ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. 100 രൂപ ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന.
മാർച്ച് 26 നാണ് പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീട് സർവർ തകരാറായത് മൂലം ഉദ്ദേശിച്ച രീതിയിൽ പണം സമാഹരിക്കാനായില്ല. പണം നൽകിയവരിൽ വിദേശികളില്ലെന്നും വിദേശത്ത് നിന്നുളള സംഭാവന സ്വീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കി.