കാസർകോട്ടെ കള്ളവോട്ട്; തെളിവെടുപ്പ് പൂർത്തിയായി; ഒരാൾ രണ്ട് തവണ വോട്ട് ചെയ്തെന്ന് കളക്ടർ
കാസർകോട് ഒരാൾ രണ്ട് തവണ വോട്ട് ചെയ്തത് കണ്ടെത്തിയെന്ന് ജില്ലാകളക്ടർ. നാളെ ഹാജരാകാൻ മുഹമ്മദ് ഫായിസിന് നിർദേശം. സിപിഎം പ്രവർത്തകർക്കെതിരായ പരാതിയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ.
കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപണം നേരിടുന്നവരെ വിളിച്ച് വരുത്തി തെളിവെടുക്കും. ആരോപണവിധേയരായ മുസ്ലീംലീഗ് പ്രവർത്തകൻ മുഹമ്മദ് ഫായിസിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴിയും ബൂത്തുകളിലെ വൈബ് ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് വരണാധികാരിയായ ജില്ല കളക്ടർ ഹിയറിംഗ് നോട്ടീസ് നൽകിയത്.
ഒരാൾ രണ്ട് തവണ വോട്ട് ചെയ്തത് കണ്ടെത്തിയെന്ന് ജില്ലാ കളക്ടർ സജിത് ബാബു അറിയിച്ചു. മുഹമ്മദ് ഫായിസ് എന്നയാളാണ് രണ്ട് തവണ വോട്ട് ചെയ്തത്. ഇയാളോട് നാളെ ഹാജരാകാൻ നിർദേശം നൽകിയെന്നും തെളിവെടുപ്പിന് ശേഷം ജില്ലാ കളക്ടർ പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇന്നലെ റിപ്പോർട്ട് നൽകിയെന്നും കാസർകോട് കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. മുഹമ്മദ് ഫായിസും ആഷിഖും പുതിയങ്ങാടി ജമാഅത് സ്കൂളിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തെന്ന് കാട്ടി ഇടതു മുന്നണിയാണ് പരാതി നൽകിയത്.
ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വൈബ് സ്ട്രീമിംഗ് നടത്തിയ ജീവനക്കാരനേയും ബൂത്ത് ലവൽ ഓഫീസറേയും വിളിച്ച് വരുത്തി മൊഴിയെടുത്തു. വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുഹമ്മദ് ഫായിസ് 69, 70 ബൂത്തുകളിൽ വോട്ട് ചെയ്തതായും ആഷിഖ് 69 ആം ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തതായും വ്യക്തമായി. ഇതോടെയാണ് രണ്ട് പേർക്കും നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
അതേസമയം, ചീമേനി 48 ആം ബൂത്തിൽ ശ്യാം കുമാർ കള്ള വോട്ട് ചെയ്തെന്ന പരാതിയിൽ ഹിയറിംഗ് പൂർത്തിയായി. ഫായിസ് രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമെന്നാണ് റിപ്പോർട്ട്. ചീമേനി 47 ആം ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ശ്യാം കുമാറിൽ നിന്നും ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.