പ്രിസൈഡിങ് ഓഫീസറും ജില്ലാ കളക്ടറും അടക്കം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളിയായി. ബൂത്ത് ഏജന്‍റുമാരെ സിപിഎം നേതാക്കൾ അടി കൊടുത്ത് പുറത്താക്കുകയും ചെയ്തെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി.

കാസർകോട്: കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ. വിഷയത്തിൽ ഒരു നടപടിയുമായി മുന്നോട്ട് പോവാനാവില്ലെന്നും അതിന് കൂട്ട് നിൽക്കുന്നത് തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ട് പോവേണ്ട ഉദ്യോഗസ്ഥർ തന്നെയാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രിസൈഡിങ് ഓഫീസറും ജില്ലാ കലക്ടറും അടക്കം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളിയായി. ബൂത്ത് ഏജന്‍റുമാരെ സിപിഎം നേതാക്കൾ അടി കൊടുത്ത് പുറത്താക്കുകയും ചെയ്തെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പറഞ്ഞു.

കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കള്ള വോട്ട് ചെയ്തവരിൽ ജനപ്രതിനിധികളും ഉൾക്കൊണ്ടിട്ടുണ്ട്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗം സലീന എം പിയും കള്ള വോട്ട് ചെയ്തു. ചെറുതാഴം 17- ബൂത്തിൽ വോട്ട് ഉള്ള സലീന 19- ബൂത്തിലും വോട്ട് ചെയ്തതായാണ് കോൺഗ്രസിന്‍റെ ആരോപണം.