കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണെന്നും പുതുതായി 222 കേസുകൾ ചുമത്തുകയാണെന്നും എം എസ് കുമാർ.
തിരുവന്തനപുരം: പത്തനംതിട്ട എന്‍ ഡി എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെതിരെ പുതിയതായി 222 കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
"പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കെ സുരേന്ദ്രന്റെ പേരില്‍ ഇതോടെ 242 കേസുകള്‍ ഉണ്ട്. ജനുവരി 2 , 3 തീയതികളില്‍ നടന്ന ഹര്‍ത്താലുകളില്‍ നടന്ന അക്രമങ്ങളിലും, പൊതു മുതല്‍ നശിപ്പിച്ചതിനുമാണ് കേസുകള്‍. തിരുവനതപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ പൊതുമുതല്‍ നശിപ്പിക്കുക, പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സംഭവം നടന്നത് രാവിലെ 11 മണിക്കാണ്. അന്ന് തന്നെ രാവിലെ 11.30 നു കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ ഇതെ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ഇതേ ദിവസം തന്നെ രാജക്കാട്ടും, വണ്ടിപെരിയാരും സമാനമായ കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."
"പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 222 കേസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 2 ദിവസം കൊണ്ട് ഒരാള്‍ക്കെങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് സാധാരണ ജനങ്ങള്‍ ചിന്തിക്കില്ലേ? കെ.സുരേന്ദ്രന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ശബരിമല കര്‍മ്മ സമിതിയാണ്. കള്ള കേസുകളില്‍ കുടുക്കി സുരേന്ദ്രനെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിക്കില്ല. കേസുകളെ രാഷ്ട്രീയമായി നേരിടും. കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്," എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഇത്രയേറെ കേസുകള്‍ ചുമത്തി നോട്ടീസയക്കാതിരുന്നത് കെ.രേന്ദ്രന്റെ പത്രിക തള്ളിക്കാനുള്ള ഗൂഢ ശ്രമമായിരുന്നു. രണ്ടു സെറ്റ് പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കും. കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു നിരപരാധിത്വം തെളിയിക്കും," എന്നും അദ്ദേഹം പറഞ്ഞു.
