കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതിക്ക് ലഭിച്ചത് 494 വോട്ട്
തനിക്ക് വോട്ട് നൽകിയ എല്ലാവർക്കും ചിഞ്ചു നന്ദി അറിയിച്ചു. 'നിങ്ങളിൽ ഒരാളായി കണ്ട് വോട്ട് തന്നും അല്ലാതെയും കൂടെ നിന്ന എല്ലാവരോടും ചങ്കിൽ തട്ടിയ സ്നേഹം അറിയിക്കട്ടേ' ചിഞ്ചു ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ കേരളത്തിലെ ഏക ട്രാന്‍സ്ജെന്‍റര്‍ സ്ഥാനാർത്ഥിയായ ചിഞ്ചു അശ്വതിക്ക് 494 വോട്ട് ലഭിച്ചു. ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാണ് ചിഞ്ചു അശ്വതി മത്സരിച്ചത്.
അശ്വതി രാജപ്പൻ എന്ന പേരിലാണ് ചിഞ്ചു മത്സരിച്ചത്. സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ പോളിസി നിലവിൽ വന്നിട്ടും ഈ വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് ചിഞ്ചു നേരത്തെ പറഞ്ഞിരുന്നു.
കേരളത്തില്‍ ഇതാദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍റര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എറണാകുളം അങ്കമാലി സ്വദേശിയായ ചിഞ്ചു അശ്വതി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികൂടിയായിരുന്നു. പീപ്പിൾസ് പൊളിറ്റിക്കൽ ഫോറം എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് ചിഞ്ചു മത്സരരംഗത്തിറങ്ങിയത്.
അതേസമയം തനിക്ക് വോട്ട് നൽകിയ എല്ലാവർക്കും ചിഞ്ചു നന്ദി അറിയിച്ചു. നിങ്ങളിൽ ഒരാളായി കണ്ട് വോട്ട് തന്നും അല്ലാതെയും കൂടെ നിന്ന എല്ലാവരോടും ചങ്കിൽ തട്ടിയ സ്നേഹം അറിയിക്കട്ടേ ചിഞ്ചു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച എന്നെ, നിങ്ങളിൽ ഒരാളായി കണ്ട് വോട്ട് തന്നും അല്ലാതെയും കൂടെ നിന്ന എല്ലാവരോടും ചങ്കിൽ തട്ടിയ സ്നേഹം അറിയിക്കട്ടേ...
വളരെ കുറച്ചാളുകളെ മാത്രമേ നേരിൽ കാണാൻ സാധിച്ചുള്ളൂ. എല്ലാവരേയും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു. ഇനിയും ഒരുമിച്ചുണ്ടാകാനും ഒന്ന് കൂടിയിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. കേരളത്തിൽ ജീവിക്കുന്നതോർത്ത് ഏറെ അഭിമാനം തോന്നുന്ന നിമിഷം. ജയ് ഭീം
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.