2000-ത്തിന് ശേഷം ജനിച്ച മിലേനിയൽസ് ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകൾ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. പ്രത്യേകതകൾ ഏറെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്.

തിരുവനന്തപുരം: ഇന്ന് ജനവിധി. ഒരു മാസം നീണ്ട ആവേശ പ്രചാരണവും കൊട്ടിക്കലാശവും കൊട്ടിക്കയറി കൊടിയിറങ്ങി. ഇനി കേരളം വിധിയെഴുതും. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌ർ - അതിൽ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ,174 ട്രാൻസ്ജെന്‍ററുകൾ. 

മോക് പോളിംഗ് തുടങ്ങിക്കഴിഞ്ഞു. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമാക്കാനുള്ള തിരക്കിലാണിപ്പോൾ ഉദ്യോഗസ്ഥർ.

Visit:തെരഞ്ഞെടുപ്പിന്‍റെ സമഗ്ര ചിത്രവുമായി ഏഷ്യാനെറ്റ് ന്യൂസിൽ - ജനവിധി 2019

2000-ത്തിന് ശേഷം ജനിച്ച മിലേനിയൽസ് ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകൾ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. പ്രത്യേകതകളേറെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്. അതു മാത്രമല്ല, ശബരിമലയും മഹാപ്രളയവും ഉൾപ്പടെ കേരളചരിത്രത്തിലെത്തന്നെ നിർണായകമായ രണ്ട് സന്ധികൾക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പിലെ ജനവിധി രാഷ്ട്രീയമായും ചരിത്രത്തിൽ വിലയിരുത്തപ്പെടും, രേഖപ്പെടുത്തപ്പെടും. 

എപ്പോൾ വോട്ട് ചെയ്യാം?

രാവിലെ ഏഴ് മണിക്ക് പോളിം​ഗ് തുടങ്ങും. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും. പോളിം​ഗ് ബൂത്തിൽ ചെല്ലുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ‌‍ർഡ് എടുക്കാൻ മറക്കരുത്. ഏതൊക്കെ രേഖകൾ നൽകാം?

  • ഇലക്ഷൻ ഐഡി കാ‌‍‌ർഡ് 
  • പാസ്പോർട്ട് (ഒറിജിനൽ)
  • ഡ്രൈവിങ് ലൈസൻസ്
  • പാൻകാർഡ്
  • ആധാർ കാർഡ് 

പോളിംഗ് ബൂത്തിൽ എത്തിയാൽ എന്ത് ചെയ്യണം?

മൂന്ന് പോളിംഗ് ഓഫീസരും ഒരു പ്രിസൈഡിംഗ് ഓഫീസറുമായിരിക്കും പോളിംഗ് ബൂത്തിലുണ്ടാകുക. ഒന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തും. എന്നിട്ട് സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്‍റുമാർ കേൾക്കെ വോട്ടറുടെ പേര് വിളിച്ച് പറയും. 

ആൾമാറാട്ടം നടത്തിയെന്ന് പോളിംഗ് ഏജന്‍റിന് സംശയം തോന്നിയാൽ വോട്ട് ചാലഞ്ച് ചെയ്യാൻ പോളിംഗ് ഏജന്‍റുമാർക്ക് ആകും. വോട്ട് ചാലഞ്ച് ചെയ്തില്ലെങ്കിൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടത് ചൂണ്ടു വിരലിൽ മഷി പുരട്ടും. ഒപ്പം രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അതിന് ശേഷം ക്രമനമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്‍സ് സ്ലിപ്പും നൽകും. 

വോട്ടേഴ്‍സ് സ്ലിപ്പുമായി വോട്ടർ മൂന്നാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് നീങ്ങും. വോട്ടേഴ്‍സ് സ്ലിപ്പ് സ്വീകരിക്കുന്ന മൂന്നാം ഓഫീസർ ഇവിഎമ്മിന്‍റെ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അപ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം. 

വോട്ടിം​ഗ് കംപാർട്ട്മെന്‍റിനകത്ത് ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവുമാണ് ഉണ്ടാവുക. ഒരു ഇവിഎമ്മിൽ 16 സ്ഥാനാ‌‌ർത്ഥികളുടെ പേര് മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. നിങ്ങളുടെ മണ്ഡലത്തിൽ 16-ൽ കൂടുതൽ സ്ഥാനാ‌ർത്ഥികളുണ്ടെങ്കിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും.

കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ പതിനാറിലധികം സ്ഥാനാ‌ർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇവിടങ്ങളിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം: