ജില്ലാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിലും പ്രാദേശിക ഗുണ്ടകളുടെ നിരന്തരമായ ഭീഷണിയിലും മനം മടുത്താണ് ഗ്രാമവാസികൾ തെര‍ഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

ഉത്തർപ്രദേശ്: ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്ന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശിലെ ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കേസുരുവാ കാലാ ഗ്രാമത്തിലുള്ളവരാണ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത്. ഗ്രാമസഭ ഭൂമി അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന പ്രാദേശിക ഗുണ്ടകൾക്കെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. 

ജില്ലാ ഭരണകൂടത്തിന് ഈ അനധികൃത കയ്യേറ്റത്തെക്കുറിച്ച് എല്ലാ വിശദാംശങ്ങളും അറിയാമെന്നും എന്നാൽ അവർ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു. കയ്യേറ്റ ഭൂമിയിൽ സ്കൂൾ നടത്തുന്ന രാം വിശാൽ സിംഗ് എന്ന പ്രാദേശിക ഗുണ്ടയിൽ നിന്നും വധഭീഷണിയുള്ളതായി ഗ്രാമസേവികയായ ലക്ഷ്മി ചന്ദ് ഗുപ്ത വെളിപ്പെടുത്തുന്നു. പ്രദേശവാസികൾക്കായി തുറന്നു കൊടുത്തിരിക്കുന്ന വഴിയും ഇയാൾ കൈവശപ്പെടുത്തിയിരിക്കുകയാണ്. ആൾ ഇന്ത്യ പഞ്ചായത്ത് പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുന്നു. ഗ്രാമവാസികൾക്ക് ഗുണ്ടകളിൽ നിന്ന് നിരന്തരമായി ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു. 

പരാതി നൽകിയിട്ടും ആരും സംഭവത്തിൽ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിലും പ്രാദേശിക ഗുണ്ടകളുടെ നിരന്തരമായ ഭീഷണിയിലും മനം മടുത്താണ് ഗ്രാമവാസികൾ തെര‍ഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ തൊട്ടടുത്ത നാഗ്ലമായ ഗ്രാമത്തിലെ ജനങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്. നോ വാട്ടർ, നോ വോട്ട് എന്ന മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളുമായിട്ടാണ് ഇവർ പ്രതിഷേധത്തിനൊരുങ്ങുന്നത്. കാലങ്ങളായി ഇവിടുത്തെ ജനങ്ങൾക്ക് ഉപ്പുവെള്ളമാണ് കുടിക്കാൻ കിട്ടുന്നത്. ഇതിനൊരു പരിഹാരം കാണാൻ ജനപ്രതിനിധികൾക്ക് ഇതുവരെ സാധിക്കാത്തത് കൊണ്ടാണ് തങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.