കോന്നിയിൽ 'ശബരിമല' ചര്‍ച്ചയാകും, മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കെ സുരേന്ദ്രൻ
കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ഉപതെരഞ്ഞെടുപ്പായി ഇതിനെ മാറ്റാനാണ് പരിശ്രമിക്കുന്നത്. വർധിച്ച ആത്മവിശ്വാസമുണ്ടെന്നും മികച്ച മുന്നേറ്റം ഈ ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പത്തനംതിട്ട: കോന്നിയിൽ ശബരിമല പ്രചരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. പാർട്ടി തീരുമാനം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും കോന്നിയിൽ മികച്ച വിജയം കാഴ്ചവയ്ക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശക്തമായ ത്രികോണ മത്സരത്തിന് വലിയ സാധ്യതയുള്ള മണ്ഡലമാണ് കോന്നി. യുഡിഎഫും എൽഡിഎഫും ബിജെപിയും തമ്മിൽ വളരെ ചെറിയ ശതമാനം വോട്ട് വ്യത്യാസം മാത്രമേയുള്ളു. ഇത്തവണ ഈ വോട്ട് വ്യത്യാസം ഞങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസമുണ്ട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കോന്നിയിലെ സ്ഥാനാർത്ഥിയെന്ന ഉത്തരവാദിത്വം താൻ സന്തോഷപൂർവ്വം ഏറ്റെടുക്കുന്നു. കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ഉപതെരഞ്ഞെടുപ്പായി ഇതിനെ മാറ്റാനാണ് പരിശ്രമിക്കുന്നത്. വർധിച്ച ആത്മവിശ്വാസമുണ്ടെന്നും മികച്ച മുന്നേറ്റം ഈ ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രഖ്യാപിച്ചത്. അരൂരിൽ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി ജി രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷുമാണ് മത്സരിക്കുക.