Asianet News MalayalamAsianet News Malayalam

ഒളിക്യാമറ വിവാദം: കളക്ടർ എം കെ രാഘവന്റെയും സഹായിയുടെയും മൊഴി രേഖപ്പെടുത്തി

കളക്ടറുടെ ചേംബറിൽ വിളിച്ച്  വരുത്തിയാണ്‌ എം കെ രാഘവന്റെ മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

Kozhikode mp mk raghavan statement recorderin sting operation allegation
Author
Kozhikode, First Published Apr 27, 2019, 4:40 PM IST

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടർ രേഖപ്പെടുത്തി. കളക്ടറുടെ ചേംബറിൽ വിളിച്ച് വരുത്തിയാണ്‌ മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. 26നാണ് മൊഴിയെടുത്തത്. രണ്ട് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ദില്ലി ഓഫീസുമായി ബന്ധപ്പെടാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് എം കെ രാഘവനെതിരെ രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് എം കെ രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ത്ത് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അഴിമതി നിരോധന നിയമപ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയ അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ടി വി നയന്‍ ഭാരത് വര്‍ഷ് ചാനല്‍ വാര്‍ത്താ വിഭാഗം മേധാവിയുടെയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കും. 

വാസ്തവ വിരുദ്ധമായ യാതൊന്നും വാര്‍ത്തയിലില്ലെന്നും, ഇന്ത്യയൊട്ടാകെ അഴിമതിക്കാരായ ജനപ്രതിനിധികള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റിപ്പോര്‍ട്ടിംഗ് എന്നുമാണ് ചാനല്‍ സംഘം ആദ്യം മൊഴി നല്‍കിയിരുന്നത്. ദില്ലിയില്‍ നിന്ന് തിരികെയെത്തുന്ന അന്വേഷണ സംഘം എം കെ രാഘവന്‍റെ മൊഴി വീണ്ടുമെടുക്കും. താന്‍ പറഞ്ഞ കാര്യങ്ങളല്ല വാര്‍ത്തയിലുള്ളതെന്നും, സംഭാഷണം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നുമാണ് രാഘവന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. 

കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. വ്യവസായ സംരഭകരെന്ന് പരിചയപ്പെടുത്തിയ ചാനല്‍ സംഘം വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് സ്വീകരിക്കാന്‍ സന്നദ്ധതയറിയിച്ചതും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യം നല്‍കിയിരുന്നെന്നുമുള്ള ഒളിക്യാമറ ദൃശ്യങ്ങളിലെ സംഭാഷണമാണ് കേസിന് ആധാരം. 

ഇതേത്തുടർന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് എം കെ രാഘവനെതിരെ പൊലീസും കേസെടുക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും ഇടത് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.

Follow Us:
Download App:
  • android
  • ios