കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്‍റില്‍
കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്.
പത്തനംതിട്ട: കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ അഡ്വക്കേറ്റ് പ്രകാശ് ബാബു ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകും.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുൻപായി പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്.
ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.