വ്യാഴാഴ്ച വൈകിട്ടാണ് കുമ്മനവും തരൂരും കണ്ടുമുട്ടിയത്. അകലത്തിലാണ് വാഹനങ്ങള്‍ പോയത് എന്നതിനാല്‍ ഹസ്തദാനം നടത്തില്ല
തിരുവനന്തപുരം: തീപാറും പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി.ദിവാകരനും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരും മത്സരിക്കുന്നു. തീപാറുന്ന പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയാലോ. തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കഴക്കൂട്ടം ചന്തവിളയിൽ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത് സൗഹൃദ കാഴ്ചകളായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് കുമ്മനവും തരൂരും കണ്ടുമുട്ടിയത്. അകലത്തിലാണ് വാഹനങ്ങള്‍ പോയത് എന്നതിനാല്‍ ഹസ്തദാനം നടത്തില്ല. അടുത്ത നിമിഷം തരൂർ അപ്രതീക്ഷിതമായി തോളിൽ കിടന്ന ത്രിവർണ ഷാൾ ചുരുട്ടി കുമ്മനത്തിന്റെ വാഹനത്തിലേക്ക് എറിഞ്ഞുകൊടുത്തു. പകരം തനിക്കു കിട്ടിയ താരമപ്പൂവ് കുമ്മനം തിരിച്ചെറിഞ്ഞതോടെ ഇരുഭാഗത്തെയും അണികൾക്കും ആവേശമായി. തരൂർ തന്‍റെ പക്കലുണ്ടായിരുന്ന റോസാപ്പൂവും കുമ്മനത്തിന് എറിഞ്ഞുകൊടുത്തതോടെ രണ്ടു പേരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. വീണ്ടും പ്രചാരണവുമായി വാഹനങ്ങള്‍ മുന്നോട്ട്.
കഴിഞ്ഞ ദിവസം രാവിലെ എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്റെയും തരൂരിന്റെയും വാഹനങ്ങൾ അടുത്തെത്തിയപ്പോൾ പരസ്പരം ഹസ്തദാനം നൽകിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
