കുമ്മനവും കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
കവടിയാറിൽ നിന്ന് പ്രകടനമായി എത്തി കുമ്മനം പത്രിക നൽകും. പാണക്കാട് തങ്ങളെ കണ്ട ശേഷമാകും ഇ ടിയും കുഞ്ഞാലിക്കുട്ടിയും പത്രികാ സമർപ്പണത്തിന് എത്തുക.
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കുമിടയിലാണ് പത്രികാ സമര്‍പ്പണം. ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അടുത്ത ബന്ധുവാണ് ബാലാമണിയമ്മ. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവനാണ് പത്രികയില്‍ സാക്ഷിയായി ഒപ്പിടുന്നത്. കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് കുമ്മനം പത്രിക സമര്‍പ്പിക്കാന്‍ എത്തുക.
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 11 മണിയോടെ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മുന്പാകെ പത്രിക സമർപ്പിക്കും.