Asianet News MalayalamAsianet News Malayalam

കെ വി തോമസിനെ ഉന്നമിട്ട് ബിജെപി, നീക്കം ടോം വടക്കന്‍റെ നേതൃത്വത്തിൽ; തടയിടാൻ സോണിയ

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്നലെ കെ വി തോമസ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. അനുനയിപ്പിക്കാൻ സോണിയാ ഗാന്ധി തന്നെ നേരിട്ട് രംഗത്തുണ്ട്. 

kv thomas angry over the denial of seat may switch to bjp
Author
New Delhi, First Published Mar 17, 2019, 10:17 AM IST

ദില്ലി: സീറ്റ് കിട്ടാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ബിജെപിയിലെത്തിയാൽ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. നിലവിൽ ബിഡിജെഎസ്സിന്‍റെ പക്കലാണ് എറണാകുളം സീറ്റ്.

കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കൾ തോമസിനെ ഫോണിൽ വിളിച്ചത്. മുതിർന്ന കേന്ദ്രമന്ത്രിമാർ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്.

കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതിൽ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കിൽ സംസ്ഥാനനേതൃത്വത്തെക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുക. 

കെ വി തോമസ് ബിജെപി പാളയത്തിലെത്തിയാൽ ഹൃദയത്തോട് ചേർത്തു നിർത്തുമെന്നാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. തോമസും സംസ്ഥാനബിജെപി നേതൃത്വവും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. 

സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്‍റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

തണുപ്പിക്കാൻ ഇടപെട്ട് സോണിയാഗാന്ധി

എന്നാൽ സോണിയാഗാന്ധിയുൾപ്പടെ ഹൈക്കമാന്‍റുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. തെര‍ഞ്ഞെടുപ്പ് കാലത്ത് എറണാകുളം പോലൊരു മണ്ഡലത്തിൽ നിലവിലെ എംപിയായ കെ വി തോമസ് മറ്റൊരു പാളയത്തിൽ പോയി മത്സരിക്കുന്നത് ഒഴിവാക്കാൻ കോൺഗ്രസ് എല്ലാ ശ്രമവും നടത്തും. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്. 

ഇതിന് ശേഷം സോണിയാഗാന്ധിയുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തിന്‍റെ പ്രതിനിധിയായി രമേശ് ചെന്നിത്തല തന്നെ കെ വി തോമസിനെ കാണുന്നതും ചർച്ച നടത്തുന്നതും. 

അതേസമയം, കെ വി തോമസ് പാർട്ടി വിടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാർട്ടി നൽകും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികൾ അലങ്കരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഇത്തരത്തിൽ നല്ല പദവികളിലൊന്ന് തന്നെ കെ വി തോമസിന് നൽകി പാർട്ടിയിൽ നിലനിർത്താനാണ് കോൺഗ്രസ് ദേശീയനേതൃത്വം ശ്രമിക്കുന്നത്. 

ഇന്നലെ പൊട്ടിത്തെറിച്ച് 'തോമസ് മാഷ്'

എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീർഘകാലമായി പാർലമെന്‍റിൽ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറായില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവർത്തിച്ചു.

പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന്  ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി. 

ദീർഘകാലം കോൺഗ്രസ്  ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്‍റെ പിടി അയയുന്നത് രാഹുൽ ഗാന്ധി പ്രസിഡന്‍റായതിന് ശേഷമാണ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. 

ഇതിനിടെ കേരളാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ കൊച്ചിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി മികച്ച മാനേജ്മെന്‍റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

Follow Us:
Download App:
  • android
  • ios