വടകര- കെ മുരളീധരൻ, വയനാട് - ടി സിദ്ദിഖ്, ആലപ്പുഴ -ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങൽ അടൂർപ്രകാശ്. തര്‍ക്കത്തില്‍ നിന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി.

ദില്ലി: തര്‍ക്കത്തിനൊടുവില്‍ വടകര അടക്കമുള്ള നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി. വടകര- കെ മുരളീധരൻ, വയനാട് - ടി സിദ്ദിഖ്, ആലപ്പുഴ -ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങൽ അടൂർപ്രകാശ് എന്നിവരെ നിര്‍ണയിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുകുൾവാസ്നിക് രാഹുൽ ഗാന്ധിയുടെ അംഗീകാരത്തിന് അയച്ചു. 

രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും പേരിലുള്ള കുറിപ്പാണ് ഹൈക്കമാൻഡിന് എത്തിച്ചത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കമാന്‍റ് ഇടപെട്ടാണ് അന്തിമ തീരുമാനം എടുത്തത്. 

വടകരയില്‍ മുരളീധരന്‍റെ സ്ഥാനാർഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു. പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർഥി തന്നെ വേണം എന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചിരുന്നു. ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. 

വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസർകോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്‍റെ ആരോപണം. സിദ്ദിഖിനെ വടകരയിൽ ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലയ്ക്കും എ ഗ്രൂപ്പ് വഴങ്ങിയിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പോര് കോൺഗ്രസിൽ പാരമ്യത്തിലായിരുന്നു. എന്നാൽ ഗ്രൂപ്പിന്‍റെ പേരിലല്ല സിദ്ദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി. 

ടി സിദ്ദിഖ് തന്നെ വയനാട് മത്സരിക്കണമെന്ന വാശിയിലായിരുന്നു ഉമ്മൻചാണ്ടി. വയനാട് ടി സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കിൽ അത് വടകരയിലും പരിഗണിക്കാവുന്നതാണെന്ന ബദൽ നിര്‍ദ്ദേശവും അംഗീകരിക്കാത്ത സാഹചര്യത്തിൽ ദിവസമായി തുടര്‍ന്ന തര്‍ക്കത്തിന് പരിഹാരം എന്ന നിലയിലാണ് പ്രശ്നം ഹൈക്കമാന്‍റിന് വിട്ടത്.